ഫിത്‌റ് സകാത്ത്

ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ സക്കാത്താണ് ഫിത്വര്‍ സകാത്ത്. വിശുദ്ധ റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് നിര്‍ബന്ധമാകുന്നു. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം; മുസ്‌ലിംകളിലെ അടിമയും സ്വതന്ത്രനും പുരുഷനും സ്ത്രീയും ചെറിയവരും വലിയവരും ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാര്‍ലിയോ ഫിത്വര്‍ സകാത് നല്‍കല്‍ റസൂല്‍(സ)നിര്‍ബന്ധമാക്കി. ജനങ്ങള്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടും മുമ്പ് അത് കൊടുക്കണമെന്നും അവിടുന്ന് കല്‍പ്പിച്ചു(ബുഖാരി) . അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത് ബാധകമാവൂ എന്ന ധാരണ ശരിയല്ല. സകാത്തിനവകാശിയായവര്‍ക്കും ചിലപ്പോള്‍ സകാത്ത് നിര്‍ബന്ധമായേക്കും. റമസാനിലെ അവസാന സൂര്യാസ്തമയ സമയത്താണ് സക്കാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ മാസം ആരംഭിച്ചത് മുതല്‍ മുന്‍കൂറായി നല്‍കല്‍ അനുവദനീയമാണ്. എങ്കിലും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നല്‍കലാണ് ഏറെ ഉത്തമം. പെരുന്നാള്‍ നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്താണ്. ബന്ധുവിനെയും അയല്‍വാസിയെയും പ്രതീക്ഷിക്കുന്നതിന് നിസ്‌കാര ശേഷം താമസിപ്പിക്കുന്നതില്‍ കറാഹത്തില്ല. സുന്നത്താണ്. പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കല്‍ നിര്‍ബന്ധമാണ്. അതിനപ്പുറത്തേക്ക് പിന്തിക്കല്‍ നിഷിദ്ധമാണ്. അവകാശി സ്ഥലത്തില്ലാതിരിക്കുക പോലെയുള്ള കാരണങ്ങള്‍ക്ക് പിന്തിക്കുന്നതെങ്കില്‍ നിഷിദ്ധമല്ല. പിന്തിച്ചാല്‍ ഖളാആയി കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്.
ഒരാള്‍ക്കുവേണ്ടി നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം. തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്.

ഭക്ഷണ വസ്തുക്കള്‍ ആണ് ഫിത്ര്‍ സകാത്ത് നല്‍കേണ്ടത്. അതതു നാട്ടില്‍ മുഖ്യ ആഹാരം എന്തോ അത് നല്‍കണം. ഒരാള്‍ക്ക് ഒരു സ്വാഅ് എന്ന തോതില്‍ ആണ് നല്‍കേണ്ടത്. ഒരു സ്വാഅ് എന്നാല്‍ നാല് മുദ്ദ്‌ ആണ്. ഒരു മുദ്ദ്‌ ഒരു ആവറേജ് മനുഷ്യന്‍ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു ഒരു പ്രാവശ്യം വാരി എടുക്കുന്നത് എത്രയോ അതാണ്‌. അത് അരി ആണെങ്കില്‍ അരക്കിലോയോ അറുന്നൂറു ഗ്രാമോ എഴുന്നൂറ് ഗ്രാമോ വരാം.

നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. ഫിത്വര്‍ സക്കാത്ത് പണമായി നല്‍കാന്‍ പറ്റില്ല. ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: ”ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്. തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല. ധാന്യത്തിന്റെ വില നല്‍കലും മതിയാകില്ല. (തുഹ്ഫ : 3-324) വില നല്‍കിയാല്‍ മതിയാകയില്ലെന്ന് ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിഹായ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്നി 1-407 ലും പറഞ്ഞിട്ടുണ്ട്.

നിര്‍ബന്ധമായ സമയം വ്യക്തിയുള്ള നാട്ടിലാണ് അവന്റെ ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടത്. ഭര്‍ത്താവ് ഒരു നാട്ടിലും ഭാര്യ മറ്റൊരു നാട്ടിലുമാണെങ്കില്‍ -ഭാര്യയുടെ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണെങ്കിലും- ഭര്‍ത്താവിന്റെ സക്കാത്ത് ഭര്‍ത്താവുള്ള നാട്ടിലും ഭാര്യയുടേത് ഭാര്യയുള്ള നാട്ടിലും നല്‍കണം. ഒരാളുടെ സക്കാത്ത് മറ്റൊരു നാട്ടില്‍ വിതരണം ചെയ്താല്‍ സകാത്ത് വീടുകയില്ലെന്നാണ് മദ്ഹബില്‍ പ്രബലം. ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്.

സകാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്. ”ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു” ”നിര്‍ബന്ധമായ സകാത്താകുന്നു.” എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. ഇങ്ങനെ ഏല്‍പ്പിക്കപ്പെടുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്നവന് സകാത്ത് കൈമാറുമ്പോള്‍ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.

അവകാശികള്‍ക്ക് നല്‍കുക എന്നതാണ് രണ്ടാം നിബന്ധന. സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.

ഫിത്വ് ർ സകാത്തിന്റെ മഹത്വം

وروي عن النبيّ صلىّ اللّه عليه وسلم أنّه قال من أعطي 
صدقة الفطر كان له عشرة أشياء 

നബി(സ്വ)യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു:

ഫിത്വ് ർ സകാത്ത് കൊടുക്കുന്നവന്ന് 10 കാര്യങ്ങൾ നൽകപ്പെടും

.يطهر جسده من الذنوب

1) ശരീരം പാപങ്ങളിൽ നിന്നും ശുദ്ധിയാക്കും

 يعتق من النار 
2) നരക മോചനം കിട്ടും

يصير صومه مقبولاً
3) നോമ്പ് സ്വീകരിക്കപ്പെടും

توجب الجنة 
4) സ്വർഗം നിശ്ചിതമാകും

يخرج من قبره آمنا
5) ഖബറിൽ നിന്നും സുരക്ഷിതനായി വരും

يقبل ماعمل من الخيران في تلك السنة
6) അക്കൊല്ലത്തെ മുഴുവൻ നന്മകളും സ്വീകരിക്കപ്പെടും

 توجب له شفاعتى يوم القيامة
7) അന്ത്യ ദിനത്തിൽ എന്റെ ശുപാർശ നിശ്ചമായും കിട്ടും

 يمرّ على الصراط كالبرق الخاطف
8) സ്വിറാത്വിൽ മിന്നെറിയും പ്രകാരം സഞ്ചരിക്കും

  يرجّح ميزانه من الحسنات
9) നന്മയാൽ തുലാസ് തൂങ്ങും

 يمحو اللّه تعالى من ديوان الأشقياء 
10) പരാജിതരുടെ ലിസ്റ്റിൽ നിന്നും അല്ലാഹു അവനെ നീക്കും

(ദഖാഇറുൽ ഇഖ്വാൻ ഫീ മവാഇളി ശഹ് രി റമളാൻ)
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം 
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)

Post a Comment

Previous Post Next Post