സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും

കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെസംഭവബഹുലമായ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും.

ആകസ്മികമയി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായി വന്നു ചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ്. 1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണസൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീനവാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വവത്കരിക്കാൻ (തർകുൽമുവാലാത്ത്) സമസ്തക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതായ കേരളത്തിലെ പുത്തൻ ചിന്താഗതിക്കാരായവഹാബി - മൗദൂദി പ്രസ്ഥാനങ്ങൾക്ക്ഒരു പൊതു പ്ലാറ്റ്ഫോം അനിവാര്യമായി വന്നു. നവീന വാദികളുടെ നേതാക്കളായ കെ.എം മൗലവിയും സീതി സാഹിയുമടക്കം നേതാക്കാൾ ഈ വിഷയം ചർച്ച നടത്തുകയും ഒടുവിൽ 1948 ൽ രൂപീകൃതമായി ബാലാരിഷ്ടത പോലും വിട്ടുമാറാത്ത മുസ്ലിം ലീഗിനെ തന്ത്രപൂർവ്വം ഏറ്റെടുക്കാനും അതൊരു പൊതുവേദിയാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും പദ്ധതിയിട്ടു.

ഈ തീരുമാനത്തിന്റെ ഭാഗമായി സൗകര്യമായിടത്തെല്ലാം ലീഗിന് യുണിറ്റുകളിട്ടു. പക്ഷേ മുസ്ലിം പൊതുബോധത്തെ അടുപ്പിക്കാൻ ഇത് മതിയായില്ല. പ്രവാചക കുടുംബത്തോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവിനെയും സ്നേഹത്തെയും ചൂഷണം ചെയ്താൽ ഈ ലക്ഷ്യം പൂവണിയുമെന്ന കെ.എം മൗലവിയുടെ ദുഷ്ടലാക്കിന്റെ ഫലമായി അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉയർത്തിക്കാണിച്ച് ലീഗിനെ ശക്തിപ്പെടുത്തി. തത്ഫലമായി 1960ലെ പൊതു തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ വിജയം നേടി.

ലീഗിന്റെ ഇരട്ട മുഖം:
1960ലെ തിരഞ്ഞെടുപ്പ് വിജയത്താടെ കേരളരാഷ്ട്രീയത്തിൽ ലീഗ് ശക്തസ്വധീനമായി മാറി. മന്ത്രിസഭയിൽ അംഗത്വം ആവശ്യപ്പെട്ടങ്കിലും സ്പീക്കർ സ്ഥാനം കൊണ്ട് ലീഗിന് തൃപ്തിപ്പെടേണ്ടി വന്നു. തന്മൂലം ലീഗ് പ്രതിനിധിയായി സീതി വക്കീലെന്ന വഹാബി കേരള സ്പീക്കറായി ചുമതലയേറ്റു.

ഇതോടെ ലീഗിന്റെ ഇരട്ട മുഖം വെളിവായിത്തുടങ്ങി. ബാഫഖി തങ്ങളെ ഉയർത്തിക്കാട്ടി വഹാബികൾ കരുനീക്കം തുടങ്ങി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സുന്നത്ത് ജമാഅത്തിനെ തകർക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.

തുടർന്ന് വഖഫ് ബോർഡിൽ നൂറു ശതമാനവും വഹാബികളെ തിരുകിക്കയറ്റി വഹാബി വൃദ്ധം കാര്യങ്ങൾ സുഖകരമാക്കി- 99% സുന്നികളുടെ പ്രാതിനിധ്യമുള്ളൊരു പാർട്ടിയുടെ താക്കോൽ സ്ഥാനം കയ്യടക്കിയാണ് വഹാബികൾ ഈ നീക്കങ്ങൾ നടത്തിയത്. ഇതിന്റെ ഫലമായി പട്ടാളപ്പള്ളി, മുഹ്യദ്ധീൻ പള്ളി അടക്കമുള്ള പത്തിലധികം പള്ളികൾ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മാത്രം വഹാബികൾ പിടിച്ചെടുത്തു. ഈ ഗൂഢശ്രമങ്ങൾ തിരിച്ചറിഞ്ഞ സമസ്ത ഇതിന്നെതിരിൽ ശക്തമായ പ്രതിഷേധം നടത്തിയെങ്കിയും ലീഗത് വക വെച്ചില്ല. 1967-ലെ തിരഞ്ഞെടുപ്പിൽ ലീഗിന് 2 മന്ത്രി പദം ലഭിച്ചു. സി.എച്ചും കുരിക്കളും മന്ത്രിമാരായി ചുമതലയേറ്റു. ഈ സമയത്ത് തിരുവിതാംകൂറിലെ മുസ്ലിംകളുടെ സമരം മൂലം സ്വാതന്ത്രാനന്തരം സ്കൂളുകളിൽ നിരോധിച്ച മദ്രസാ പഠനത്തിന് പകരമായി അറബി ഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചു. (ഇന്നിത് മുസ്ലിം ലീഗ് അവരുടെ ക്രെഡിറ്റായി കാണിക്കുന്നത്- വിരോധാഭാസം) ഈ വേക്കൻസി യിലേക്ക് വഹാബി അദ്ധ്യാപകരെ സമ്പൂർണമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുസ്ലിം ലീഗിലെ വഹാബി നേതൃത്വം സമ്പൂർണമായി വിജയിച്ചു. അതോടെ കേരള മുസ്ലിംകളിൽ വിദ്യാസമ്പന്നർ വഹാബികളാണെ പൊതുധാരണ വന്നു ചേർന്നു.

ഇത് നവീനവാദികളെ പുരോഗമന ഇസ് ലാമിന്റെ വാഹകരാക്കുന്നതിനും പാരമ്പര്യ സുന്നികൾ പഴമക്കാരായി മുദ്രയടിക്കുന്നതിനും കാരണമായി.
ഈ ഇരട്ടത്താപ്പിനെതിരിൽ അന്ന് പ്രതികരിക്കാൻ മുസ് ലിംകൾക്കുള്ള ഏക ജിഹ്വ ചന്ദ്രികയായിരുന്നു. അതിന്റെ എഡിറ്റോറിയൽ ബോഡിലും വഹാബി മേൽക്കോയ്മ ആയതിനാൽ അവിടെയും നിരാശയായിരുന്നു ഫലം.

സുന്നി ജാഗരണം:
വഹാബി അതിപ്രസരത്തിൽ മുസ്ലിം ലീഗ് മുങ്ങിത്തപ്പുന്നത് സുന്നി ജാഗരണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സമസ്തയെ എത്തിച്ചു. തന്മൂലം സംഘ ശാക്തീകരണത്തിന്റെ ഫലമായി ദീർഘദൃക്കായ മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ SYS ന്റെ നേതൃത്വം  ഏറ്റെടുക്കുകയും വിഷയത്തിന്റെ ഗൗരവം  സംഘകുടുംബത്തെ ബോധ്യപ്പെടുത്തുകയും 1976 ൽ SYS നെ പുന:സംഘടിപ്പിക്കുകയും ചെയ്തു.

E.K ഹസൻ മുസ്ലിയാർ പ്രസിഡന്റെും A.P അബൂബക്കർ മുസ്ലിയാർ സെക്രട്ടറിയുമയി പുതിയ സമിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. രാഷ്ട്രീയ ലാക്കോടെ സുന്നത്ത് ജമാഅത്തിനെ പൊളിക്കാനുള്ള ഒളിയജണ്ടക്കെതിരിൽ സംഘ ശാക്തീകരണം ശക്തിപ്പെടുത്താനും വിദ്യാഭ്യാസ  വിപ്ലവങ്ങൾ രചിക്കാനും കരുക്കൾ നീക്കി. ലക്ഷ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ ഫലമായി 107 യൂണിറ്റുകൾ മാത്രമുണ്ടായിരുന്ന
SYS 5000 ലേറെ യൂണിറ്റുകളുള്ള ബഹുജന സംഘടനയായിത്തീർന്നു. 25 വർഷം പ്രവർത്തിച്ചിട്ടും നേടിയെടുക്കാൻ സാധിക്കാത്ത  ജനകീയ മുഖമാണ് ഇക്കാലയളവിൽ SYS- ന് കൈവന്നത്. മുസ്ലിം ലീഗിനോടല്ല, മറിച്ച് SYSന്റെ
ഭരണഘടനയോടാണ് പ്രതിബദ്ധത വേണ്ടതെന്ന തിരിച്ചറിവിൽ നൂതന പദ്ധതികൾക്ക് സംഘടന തുടക്കം കുറിച്ചു. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1978 ഏപ്രിലിൽ SYSന്റെ 25-ാം വാർഷികം കോഴിക്കോട് മാനാഞ്ചിറയിൽ വെച്ച് നടത്താൻ തയ്യാറെടുപ്പുകൾ തുടങ്ങി. പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന സദസ്സിൽ മതപണ്ഡിതരെ കഴുതകളെന്ന് വിളിച്ച സി.എച്ചിന്റെ പ്രസംഗവും ഈ സംഭവം ആഘോഷമാക്കിയ ചന്ദ്രികയുടെ നിലപാടും മനസിലാക്കിയ പക്വമതികളായ നേതാക്കൾ സമ്മേളനത്തിൽ രാഷ്ട്രീയ ദുർമേദസ്സുകളെ അകറ്റി നിർത്താൻ തീരുമാനിച്ചു. ഇതിൽ കലി പൂണ്ട രാഷ്ട്രീയകുബുദ്ധികൾ സമ്മേളനം തടയാൻ ശ്രമിച്ചെങ്കിലും സമ്മേളനം ഗംഭീര വിജയമായി. ഇതോടെ സംഘടനയുടെ പ്രഖ്യാപിത പദ്ധതിയുടെ തുടക്കമെന്നോണം 1978 ഏപ്രിൽ 14- ന് മർക്കസിന് ശിലയിട്ടു. സമസ്തയുടെ കീഴിലായി SYS ന്റെ ഈ കുതിച്ചു കയറ്റം വഹാബി കേന്ദ്രങ്ങളെ ഞെട്ടിച്ചു. അവർകെ.എൻ.എമ്മിന്റെ നേതൃത്ത്വത്തിൽ 1979 ജൂൺ 16ന് ഐക്യവേദി രൂപവത്ക്കരണത്തിനായി സമസ്തക്ക് കത്ത് നൽകി, പുതിയ നീക്കുപോക്കിന് ശ്രമിച്ചു. എന്നാൽ ഈ കത്തിന്‌ വായടപ്പൻ മറുപടിയാണ് സമസ്ത നൽകിയത്, "മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിമായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കാനായിരുന്നു"

മുശാവറ നിയമിച്ച കെ.വി മുഹമ്മദ് മുസ്ലിയാർ മറുപടി എഴുതിയത്, എന്നാൽ വഹാബികൾ പിന്മാറിയില്ല. ഈ ഗൂഢ നീക്കത്തിനായി പിൻവാതിൽ ശ്രമം അവർ നടത്തി. മുസ്ലിം യൂത്ത് ലീഗിനെ സമ്മർദം ചെലുത്തി ഐക്യവേദി രൂപീകരിക്കാനാവിശ്യപ്പെട്ട് SYSനു കത്ത് കൊടുപ്പിച്ചു. പക്ഷേ സമസ്തയുടെ കീഴ്‌ഘടകമായ SYS മറുപടിയിൽ മാറ്റം വരുത്തിയില്ല.

ഈ അവസരം മുതലെടുത്ത് ലീഗിനെയും സമസ്തയെയും പരസ്പരം അകറ്റാൻ വഹാബികൾ കഠിനശ്രമം നടത്തി.

സമസ്ത60-ാം വാർഷികം സമസ്തയുടെ ചരിത്രത്തിലെ സുവർണ്ണ രേഖയാണ്.

1985 ൽ നടന്ന 60-ാം വാർഷിക മഹാസമ്മേളനം:
വഹാബി ചാണക്കന്മാർ കടിഞ്ഞാൺ പിടിക്കുന്ന സമുദായപാർട്ടിയുടെ ഹൈജാക്ക് മൂലം നീണ്ട 25 വർഷം സമ്മേളനം നടത്താൻ സമസ്തക്കായില്ല. ഈ യാഥാർഥ്യം മനസിലാക്കിയ സാരഥികൾ സമസ്തയുടെ 60-ാം വാർഷികം ഗംഭീരമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1981 ലാണ് സമ്മേളന തീയതി പ്രഖ്യാപിച്ചതെങ്കിലും ഇന്ദിരാഗാന്ധി വധം, 1982 ആഗസ്റ്റിൽ സുന്നത്ത്ജമാഅത്തിന്റെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന മർഹൂംE. K.ഹസൻ മുസ്ലിയാരുടെ വിയോഗം (മരണവാർത്ത ചന്ദ്രിക ആഘോഷിച്ചു. സുന്നി നേതൃത്വം പൊളിഞ്ഞു. സുന്നികൾ ഇടയനില്ലാത്ത ആട്ടിൻപറ്റമായി മാറി എന്ന സന്തോഷമായിരുന്നു ഇതിന് കാരണം. പക്ഷേ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെയും ഗാംഭീര്യം നിറഞ്ഞ ചന്ദ്രബിംബം പോലുള്ള പൂമുഖത്തോടെ ശൈഖുനാ കാന്തപുരം ആ കടിഞ്ഞാൺ ഏറ്റെടുക്കുകയും 1983 ന് കൊട്ടപ്പുറത്ത് വഹാബി കോട്ടകൊത്തളം പിടിച്ചുലച്ച് കടന്നു വരികയും ചെയ്തു) എന്നീ കാരണങ്ങൾ കൊണ്ട് സമ്മേളനം നീണ്ടു പോയി. 60-ാം വാർഷിക സമ്മേളനം തടയാൻ മുസ്ലിം ലീഗ് ശക്തമായ ഇടപെടൽ നടത്തി പക്ഷേ വിജയിച്ചില്ല. പരിപാടി നടക്കുമെന്നായപ്പോൾ അത് രാഷ്ട്രീയ മേൽക്കോയ്മക്ക് കീഴിലാക്കാമെന്ന ദുരുദ്ദേശത്തിന്  ശ്രമിച്ചെങ്കിലും പ്രസിഡന്റായ കണ്ണിയത്തിന്റെ കാർക്കശ്യത്തിന് മുമ്പിൽ വിലപ്പോയില്ല. സമ്മേളനം ഭംഗിയായി നടന്നു- കേരളത്തിലെ മുസ്ലിം സമുഹം സമസ്തയെന്ന പണ്ഡിതസഭക്ക് പിന്നിലാണെന്ന് രാഷ്ട്രീയക്കോമരങ്ങളോട് വിളിച്ചു പറഞ്ഞു 60-ാം വാർഷിക സമ്മേളനം.

മുസ്ലിം ലീഗിന്റെ വരുതിയിൽ സമസ്തയെ കൊണ്ടുവരാനും രാഷ്ട്രീയ മേൽക്കോയ്മക്കെതിരിൽ പ്രവർത്തിക്കുന്നവരെ സമസ്തയിൽ നിന്നും പുറത്താക്കാനും വഹാബി  കേന്ദ്രങ്ങളും ലീഗ് നേതൃത്വവും ചർച്ച ചെയ്തു. ഈ ലക്ഷ്യ പൂർത്തീകരണത്തിന് അവരെത്തിച്ചേർന്ന പോംവഴി "രണ്ടാലൊരു അബൂബക്കറിനെ (ഇ.കെ&എ.പി) വല വീശിപ്പിടിക്കുക എന്നതായിരുന്നു.
പ്രതിയോഗിക്കെതിരിൽ ഇരുതല മൂർച്ചയുള്ള ഖഡ്ഘമാണ്  കാന്തപുരമെന്നറിഞ്ഞ അവർ E.Kയെ സമീപിച്ചു. ഇതിനായി സേട്ടു സാഹിബ്,

K E സാഹിബ്, P അബൂബക്കർ എന്നീ മൂവർ സംഘത്തെ ചുമതലപ്പെടുത്തി - ഇവർEK യെ കണ്ണൂരിൽ KE സാഹിബിന്റെ വസതിയിലെത്തിച്ച് തിരിപ്പിച്ച് സമസ്തയെ പിളർത്താനുള്ള പദ്ധതികളാരംഭിച്ചു.

ഇകെയുടെ പിത്തലാട്ടം:
60-ാം വാർഷിക സമ്മേളനത്തിൽ മതനേതൃത്വത്തിനെതിരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരിൽ ധീരമായി ഗർജ്ജിച്ച ഇ.കെയുടെ  ആദർശ ബോധത്തിന് ഇളക്കം തട്ടിയെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് 1985 ന് ശേഷമുണ്ടായ ഇ കെ യുടെ നിലപാടുകൾ. രാഷ്ട്രീയപ്പാർട്ടിക്ക് ഓശാന പാടുന്ന ഖേദകരമായ ധാരാളം രംഗങ്ങളുണ്ടായി. (ഈ സമയത്ത് APക്കെതിരിൽ പ്രവർത്തിക്കുന്ന ഒരു ഉപചാപക സംഘം തന്നെ E Kയോടൊപ്പമുണ്ടായിരുന്നു)
സമസ്തയുടെ മുൻകാല തീരുമാനത്തിനെല്ലാം എതിരായിരുന്നു ഇ.കെയുടെ നിലപാടുകൾ.

1) 1985-ലെ ശബാനു കേസും അനുബന്ധ സംഭവങ്ങളും.
2) ഐക്യവേദിയുടെ വലയിൽ വീണു.
3) ഐക്യവേദിയിലില്ലാത്തവരെ മുനാഫി ഖുകളാക്കി ചിത്രീകരിച്ചു.
4) വാദപ്രതിവാദങ്ങൾ കാളപ്പൂട്ടാക്കി.
5) ബിദ്അത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തി. പാഠപുസ്തക വിവാദം)
6) ജനറൽ ബോഡി വിളിക്കാതെ പതിറ്റാണ്ടുകൾ കഴിച്ചു കൂടി. തുടങ്ങി ധാരാളം നയപരമായ വൈകല്യങ്ങൾ ഇ. കെയിൽ നിന്നുണ്ടായിത്തീർന്നു. പീന്നീട് അവസാന കാലത്തിൽ മഹാനവർകൾ ഖേദം പ്രകടിപ്പിച്ചു. "സമസ്തയുടെ യോജിപ്പ്- ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം" എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ വന്ന വാർത്ത ഇതിന്റെ ഭാഗമായിരുന്നു. അല്ലാഹു മഹാനവർകൾക്കും നമുക്കും പൊറുത്തു തരട്ടെ...

വഴിത്തിരിവായസമ്മേളനം:
1985 മുതൽ 1989 വരെ സമസ്തയിൽ പ്രശ്നങ്ങൾ നീറിപ്പുകഞ്ഞു. ഈ സമയത്താണ് 1989 ജനുവരിയിൽ SYS ന്റെ സമ്മേളനം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.
സമ്മേളനം നടന്നാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസ്സിലാക്കിയ വഹാബി-ലീഗ് ലോബി എന്തു വില കൊടുത്തും സമ്മേളനം തടയാൻ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതിനായി ലീഗ് ഇ കെയെ സ്വാധീനിച്ചു. തത്ഫലമായി നാട്ടിക മൂസ മൗലവിയുടെ നേതൃത്വത്തിൽ മധ്യകേരളത്തിൽ സമാന്തര സമ്മേളനം നടത്താൻ ആവശ്യപ്പെടുകയും ഇത് മുഖവിലക്കിടുത്ത് അധികാരിക സംഘടനയായ SYSന്റെ സമ്മേളനം മുടക്കാൻ ഇ കെ ശ്രമിച്ചു. ഇതിനെ SYS ചോദ്യം ചെയ്തു. എതിർപ്പുകളെ വിഗണിച്ച് പ്രചണ്ഡമായ പ്രചാരണങ്ങളുമായി SYS മുന്നോട്ട് പോയി. ലീഗ് തല പുകഞ്ഞാലോചിച്ചു. എന്തു വിലകൊടുത്തും സമ്മേളനം തടയാൻ അവർ തയാറെടുത്തു. ഇതിനായി ഇ കെ യെ
ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തി, സയ്യിദ് ഉമർ ബാഫഖിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇ കെ ക്ക് മുമ്പിൽ രണ്ട് നിർദ്ദേശങൾ വച്ചു:-

 1) SYS നെ ഔദ്യോഗികമായി പിരിച്ചു വിടുക.
 2) AP യെയും കൂട്ടരെയും സമസ്തയിൽ നിന്നും പിരിച്ചു വിടുക.
ഈ രണ്ടു തീരുമാനങ്ങളും ഇ കെ ഏറ്റെടുത്തു.(ഇത് ചോർന്നു) അടിയന്തിര മുശാവറ ചേരാൻ തീരുമാനിച്ചു. അംഗങ്ങളിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം വിളിച്ച് നിഗൂഢമായി ചേരാനുദ്ധേശിച്ച ഈ യോഗത്തിന്റെ പരിണിത ഫലം (സമസ്തയെ രാഷ്ട്രീയപ്പാർട്ടിക്ക് തീറെഴുതുക) മുൻകൂട്ടി മനസ്സിലാക്കി ബഹു:TC ഉസ്താദ് കോടതിയിൽ സ്റ്റേ നൽകുകയും തന്മൂലം മുശാവറ കൂടാൻ സാധിക്കാതെ വരികയും ചെയ്തു. (ഈ സംഭവമാണ് കണ്ണിയത്തിനെതിരെ കേസ് നടത്തി എന്ന് പറഞ്ഞ് എതിർപക്ഷം ഉയർത്തിപ്പിടിക്കുന്നത്)
സ്റ്റേ നീങ്ങി. ജനറൽബോഡി കൂടണം എന്ന ഉപാധിയോടെ സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ് മുശാവറ യോഗം ചേർന്നു. തിരക്ക് പിടിച്ച ഒരു തിരക്കഥയുടെ ആവിഷ്കാരമാണ് നടക്കുന്നതെന്ന്  തോന്നിപ്പിക്കുന്ന നടപടികളാണ് ഇ കെയുടെ പെരുമാറ്റത്തിലും പ്രവർത്തനത്തിലും കണ്ടത്.
(അദ്ധ്യക്ഷനെ ഇരുത്തുന്നതടക്കം)
ജനറൽ ബോഡി നടത്തണമെന്ന കോടതി നിർദ്ദേശം മാറ്റി അന്ന് വരെ എതിർത്ത് വന്ന മഹല്ല് ഫെഡറേഷൻ രൂപീകരണ തീരുമാനം സെക്രട്ടറി
ഇ കെ ഉസ്താദ് പ്രഖ്യാപിച്ചു. (SYSനെ പിരിച്ചു വിടാനുള്ള മുന്നോടിയായിരുന്നു ഇത്)
തുടർന്ന് - മിനിട്സിൽ രേഖപ്പെടുത്തിയതിനും രേഖപ്പെടുത്താനുള്ളതിനും തനിക്ക് സമ്മതം തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഈ അഭിപ്രായത്തെ ജോ: സെക്രട്ടറിയായ കാന്തപുരം
A Pഉസ്താദ് ചോദ്യം ചെയ്തു. സമസ്ത അധികാരിക സഭയാണെന്നിരിക്കെ മിനിട്സിലുള്ളത് സഭയെക്കാണിച്ച് മിനിട്സ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുവിൽ അംഗീകാരം നേടണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു. എന്നാൽ ഞാൻ പറഞ്ഞ അഭിപ്രായമാണ് നടപ്പിലാക്കുന്നതെന്നും അതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ഇ കെ വാദിച്ചു. തദവസരം സത്യത്തിനെതിരിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാദിച്ചാൽ സത്യം സത്യമല്ലാതാകുമോ എന്ന് ചോദിച്ച് താജുൽ ഉലമ ഉള്ളാൾ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി, മഹാനവർകളുടെ കൂടെ കാന്തപുരം ഉസ്താദക്കം പത്ത് ആളുകൾ പുറത്ത് വന്നു. (ആകെ 23 പേരാണ് അന്നുണ്ടായിരുന്നത്)

പിന്നീട് SYS സമ്മേളനം നടത്താൻ പാടില്ലെന്ന് സമസ്ത പ്രഖ്യാപിക്കുകയും ലീഗിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ വാർത്ത ചന്ദ്രികയിലൂടെ അറിയിച്ചു. ഇരുകൂട്ടരുടെയും തിട്ടൂരങ്ങളെ തൃണവൽക്കരിച്ച്  സമസ്തയുടെ കൊടി ഉയർത്തിക്കെട്ടി എറണാകുളത്തേക്ക് സുന്നി കേരളം ഒഴുകിയെത്തി. തുടർന്ന് 1989 മാർച്ച് 5 ന് സമസ്തയുടെ ഔദ്യോഗിക ജനറൽ ബോഡിയും പുന:സംഘടനയും നടന്നു. പുതിയതല്ല, പുന:സംഘടിപ്പിച്ചതാണ് ഈ സമസ്ത)
താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ പ്രസിഡന്റും ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ജന:സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിരിഞ്ഞ സമയത്തുണ്ടായിരുന്ന SYS SSF SMA തുടങ്ങി എല്ലാ കീഴ്ഘടകങ്ങളും സിറാജ് സുന്നിവോയ്സ്, സുന്നത്ത്, രിസാല അടക്കമുള്ള മുഖപ്പത്രങ്ങളും ഈ പരിശുദ്ധ സമസ്തയോടൊപ്പം നിന്നു (സമസ്തയുടെ പച്ചക്കുബ്ബയുള്ള പതാക അടക്കം ഒപ്പം ചേർന്നു)

പിളർപ്പിന് ശേഷം:
പരിശുദ്ധ സമസ്തയെ രണ്ടായി കഷ്ണം വച്ചിട്ടും രാഷ്ട്രീയവഹാബി ലോബികൾ വെറുതെയിരുന്നില്ല. ഒരു വിഭാഗത്തെ രാഷ്ട്രീയം ഏറ്റെടുത്ത് താലോലിക്കുകയും മറുവിഭാഗത്തെയും അതിന്റെ നായകനെയും വിമർശനങ്ങളുടെ ഹിമാലയങ്ങൾ കൊണ്ടും വിദ്വേഷത്തിന്റെ എവറസ്റ്റുകൾ കൊണ്ടും നേരിട്ടു,

*അരിവാൾ സുന്നി എന്ന ആക്ഷേപം
* ചേകനൂർ വധക്കേസ്
* ഒ. രാജഗോപാലും 1 കോടി രൂപയും
* സുന്നി പ്രവർത്തകരുടെ കൊല
* മദ്രസ, പള്ളി പിടിച്ചെടുക്കൽ
തുടങ്ങി ധാരാളം സമ്മർദ്ദങ്ങളും വൈതരണികളും വകഞ്ഞ് മാറ്റി അഗ്നിശുദ്ധി വരുത്തിയാണ് താജുൽ  ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും നേതൃത്വം കൊടുത്ത ഈ പരിശുദ്ധ സമസ്ത ഇവിടെയെത്തിയത്...

പിളർപ്പ് സമ്മാനിച്ച നേട്ടങ്ങൾ:
1) രാഷ്ട്രീയ അവബോധമുള്ള ഒരു സംഘമായി സുന്നികൾ മാറി.
2) ദിശാബോധം നൽകുന്ന ഒരു പണ്ഡിത നേതൃത്വമുണ്ടായി.
3) ചരിത്രപരമായി പിന്നാക്കം നിന്ന നാം (മുസ്ലിംകൾ) വിദ്യഭ്യാസ-തൊഴിൽ വിപ്ലവം നടത്തി.
4) മതപണ്ഡിതന്മാർക്ക് സമൂഹത്തിൽ വലിയ
പ്രധാന്യം ലഭിച്ചു.
5) സംഘടനാസംവിധാനം ശക്തിപ്പെട്ടു.
6) ആദർശം(സുന്നി എന്നത്) ഉറക്കെപ്പറയാൻ പ്രാപ്തി ലഭിച്ചു.
7) ചടുലമായ വളർച്ച ശത്രു വിഭാഗങ്ങൾക്ക് അങ്ങേയറ്റത്തെ നിരാശ നൽകി.

**അബ്ദുൽമജീദ് ഇർഫാനി, ഇടുക്കി**

Articles
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)


Post a Comment

Previous Post Next Post