ബിലാലേ! അത്ഭുതം അത്ഭുതം..!

അജബൻ അജബാ! ... അജബൻ അജബാ! ...
ബിലാലേ! അത്ഭുതം അത്ഭുതം..!
എനിക്കിന്നലെ രാത്രി സ്വർഗം കാണിക്കപ്പെട്ടു.
കണ്ടപ്പൊഴോ ?!
നിങ്ങളുണ്ട് എന്റെ മുന്നിലായി ഓടുന്നു!
നിങ്ങളെയെനിക്ക് കാണാനേ കഴിയുന്നില്ല.
ആ ചെരുപ്പടി ശബ്ദം മാത്രം കേള്ക്കാം!
ഇതിനു മാത്രം എന്താണ് നിങ്ങളീ ദീനിനു വേണ്ടി ചെയ്യുന്നത്?

സയ്യിദുനാ ബിലാലിനോട് മുത്ത്‌ നബിയുടെ വാക്കുകളാണ്.
ഇത് മതി ഒരാള്ക്ക് ബിലാൽ ഇബ്നു റബാഹ (റ) എന്ന ഇസ്ലാമിൻറെ സ്വരമാധുരിയുടെ പ്രാധാന്യം മനസ്സിലാക്കാൻ.
നബി (സ്വ) തങ്ങൾക്ക് രോഗം മൂർച്ചിച്ച നാളിൽ സുബഹ് നിസ്കാരത്തിനു വേണ്ടി വന്നു വിളിച്ച ബിലാലിനോട്
"ജനങ്ങള്ക്ക് ഇമാമായി നിന്ന് നിസ്ക്കരിക്കണമെന്നു അബൂബക്കറിനോട് പറ" എന്ന് കല്പിക്കുന്നു ഹബീബ് !
രോഗത്തിന്റെ ഗൌരവം മനസ്സിലായ ബിലാൽ തലയിൽ കൈവച്ച് പൊട്ടിക്കരഞ്ഞു പുറത്തേക്കോടി.
 "എൻറെ സങ്കടമേ ..!എന്റെ മാതാവ് എന്നെ പ്രസവിച്ചില്ലായിരുന്നുവെങ്കിൽ" എന്നാർപ്പു വിളിച്ചു ബിലാൽ ..!
അതേ ദിവസം തന്നെ ഹബീബ് വഫാതായി റഫീഖുൽ അ'അലായിലേക്ക് പോയി എന്നാണു ചരിത്രം.
ഹബീബിന്റെ തിരു ദേഹം സ്വഹാബികൾ അവിടുത്തെ ഹുജ്റത്തു ശരീഫയിൽ അടക്കം ചെയ്തു.

പിന്നെയോ..?
ബിലാലിന് എല്ലാം നഷ്ടപ്പെട്ട പോലെ !
ബിലാലിൻറെ ആനന്ദം മുഴുവൻ ചോര്ന്നു പോയ പോലെ ..!
ബിലാലിന്റെ മദീന പിന്നെ വിജനമായിരുന്നു..!
ശൂന്യത ..!
അത് ബിലാലിനെ എങ്ങോട്ടെങ്കിലും പോകാൻ പ്രേരിപ്പിച്ചു.
ഈ ഭയാനകതയിൽ നിന്ന് മുക്തി നേടാൻ സയ്യിദുനാ ബിലാൽ ശാമിന്റെ ഭാഗത്തേക്ക് നീങ്ങി!
മദീനയോടു വിട ..! തന്നെ താനാക്കിയ നഗരിയേ ..!
ഇനിയുള്ള നാളുകൾ ശാമിന്റെ മണ്ണിൽ ..!

കാലചക്രം കറങ്ങിക്കൊണ്ടിരുന്നു .
ഇതിനിടയിൽ വീണ്ടും ബിലാലിന് മോഹം..!
മദീന കാണണം! ആ തിരു റൌളയിൽ പോയി സലാം പറയണം ..!
മോഹം തീവ്രമായപ്പോൾ യാത്ര പുറപ്പെട്ടു ..!
സ്വപ്നം പോലും കിനാവ്‌ കാണുന്ന ആ നഗരിയിലേക്ക്.!
തന്നെ താനാക്കിയ മനുഷ്യന്റെ കാൽക്കീഴിലേക്ക് ..!
അരികിലെത്തിയ ബിലാലിന് അണമുറിയാത്ത കണ്ണ് നീർ !
പ്രവാഹം പോലെ.. ധാര മുറിയാതെ..!

അതിനിടെ ഖലീഫ അബൂബക്കർ (റ) വന്നെത്തി ..!
ബിലാലിനോട് ഒരഭ്യർത്ഥന ..!
ബിലാലേ , ഒരു ബാങ്ക് മുഴക്കാമോ ?
ഹബീബിന്റെ കാലത്തുണ്ടായിരുന്ന പോലെ..!
ആരാണ് ചോദ്യ കർത്താവ്‌? അബൂബക്കർ..! രണ്ടിൽ രണ്ടാമൻ!
ഇസ്ലാമിക ലോകത്തിന്റെ ഇന്നത്തെ അധിപൻ .. ഖലീഫ!
അമീറുൽ മുഅമിനീൻ! അതു മാത്രമാണോ അബൂബകർ തനിക്ക്?
അല്ല .. അല്ല തന്നെ ..!
ഉമയ്യതിന്റെ അടിമപ്പാളയത്തിൽ ഞെരുങ്ങിയിരുന്ന തനിക്ക് അല്ലാഹു നൽകിയ നീരുറവയാണ് അബൂബക്കർ ..!
ജാഹിലിയ്യാ കാലത്ത് താനടങ്ങിയ യാത്രാ സംഘം വിശ്രമിക്കുമ്പോൾ തന്റെ മനോഹരമായ പാട്ടിനു അഭിനന്ദനം നൽകിയ ഒരേയൊരു ഖുറൈഷി മാന്യനാണ് അബൂബക്കർ ..!
പിന്നെ, മക്കയിൽ ജിബ്രീലിന്റെ ചിറകടിയുണ്ടായ വിവരം പാതിരാത്രി അടിമപ്പാളയത്തിൽവന്നു നിസ്സാരനായ തന്നെ വിളിച്ചുണർത്തി അറിയിച്ച ഗുണകാംഷിയാണ് അബൂബക്കർ ..!
മാത്രമോ .. ഉമയ്യത്തിന്റെ അടിയേറ്റ് ചതഞ്ഞരഞ്ഞ തന്നെ ചോദിച്ച പൊന്നു വില കൊടുത്തു വാങ്ങി സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് കൂട് തുറന്നു വിട്ട അബൂബക്കർ !
അബൂബക്കറിനോട് തനിക്ക് വ്യക്തിപരമായുള്ള കടപ്പാടെത്രയാണ് !
ആ അബൂബക്കറിനോട് താനെങ്ങനെ ഇല്ലെന്നു പറയും..!
പക്ഷെ.. ഇത്.. ഇത് മാത്രമെനിക്കു .. ക്ഷമിക്കണം ഖലീഫാ.. എനിക്കതിനു കരുത്തില്ല ..!

ഇതിനിടെ മറ്റൊരാളും പഴയ സ്നേഹിതനെ തേടിയെത്തി.. ഉമർ ..!
തൻറെ പ്രിയ കൂട്ടുകാരൻ ..
കുന്നോളം സ്നേഹവും മലയോളം ബഹുമാനവും തന്ന ചങ്ങാതി ..!
ഉമറിന്റെ ആവശ്യവും ഒന്ന് തന്നെ .. ഒരു ബാങ്ക് കേൾക്കണം .. ആ കാലമൊന്നോർക്കണം ..!
അതേ മറു പടി തന്നെ ..! എന്റെ കണ്ഡത്തിനതിനുള്ള കരുത്തില്ല..

അപ്പോൾ ഹസനും ഹുസൈനും കടന്നു വന്നുവേത്രേ ..!
കുട്ടികൾ! അല്ലാഹുവിന്റെ ഹബീബിന്റെ തങ്കക്കുടങ്ങൾ!
ഹസനാവട്ടെ! ഹബീബിന്റെ അതേ മുഖം..!
ഹുസൈനോ ..! അതേ അംഗലാവണ്യം ..!
കുട്ടികളും ബിലാലിനോട് കെഞ്ചി ..!
ഒരു വട്ടം ബാങ്ക്..!
എന്ത് ചെയ്യാൻ! ഹബീബിന്റെ പേരക്കുട്ടികളുടെ അഭ്യര്ത്ഥന നിരസിക്കാൻ ബിലാലിന് കഴിയുമോ..?
ബിലാൽ.. വീണ്ടും മസ്ജിദിന്റെ മച്ചിലേക്ക് ..!
ഓർമ്മകൾ കൊടുങ്കാറ്റായി ഇരമ്പുന്നുവോ..?
ബിലാൽ സ്വയം നിയന്ത്രിച്ചു.. കരച്ചിലടക്കി ..!

മസ്ജിദുന്നബവിയുടെ മച്ചിൽ നിന്ന് ബിലാലിന്റെ സ്വരം പുറത്തേക്കൊഴുകി ..!
 "അല്ലാഹു അക്ബർ അല്ലാഹു അക്ബർ"
മദീന ആകമാനം ഞെട്ടിത്തരിച്ചു ..! ഉൾപ്പുളകം ..!
ആണുങ്ങൾ വീട്ടിൽ നിന്നും പള്ളിയിൽ നിന്നും പള്ളിയിലേക്കോടി ..!
അല്ലാഹുവിന്റെ ദൂതർ തിരിച്ചുവന്നോ ..! അതാണവരുടെ അന്വേഷണം ..!
 "അശ് ഹദു അൻ ലാ ഇലാഹ ഇല്ലള്ളാ .."
അതെ ... ബിലാലിന്റെ സ്വരം തന്നെ ..
വീടുകളില നിന്ന് പെണ്ണുങ്ങളും കുട്ടികളും പള്ളിയിലേക്കോടി ..!
ഹബീബ് ജീവിച്ചിരിപ്പുണ്ടോ..? പ്രതീക്ഷ അതിന്റെ ഉച്ചിയിലേക്ക്...

അപ്പോഴേക്കും ബിലാലിന്റെ തൊണ്ടയിടറിത്തുടങ്ങി.. ഇനി മുഴക്കേണ്ടതു മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതരെന്നതിന്റെ സാക്ഷ്യ പത്രമാണ്‌ ..
മാറി താമസിച്ച ദിനങ്ങൾ തനിക്കാ പേര് ഉച്ചത്തിൽ മുഴക്കാനുള്ള ശേഷി സമ്മാനിച്ചിട്ടുണ്ടോ ?
ഉണ്ടെന്നു തോന്നുന്നില്ല .. എങ്കിലും ബിലാൽ ശ്രമിച്ചു ..!
 "അശ് ഹദു അന്ന മഹമ്മദൻ റസൂലുള്ളാഹ് .."
അതോടെ ബിലാൽ പ്രജ്ഞയറ്റ് നിലത്തേക്ക് വീണു ..!
സ്നേഹത്തിന്റെ സത്യപ്രകടനം ..!
ഹബീബ് തിരിച്ചു വന്നെന്ന സന്തോഷത്തിൽ ഓടിയെത്തിയവരെല്ലാം ആർത്തു നിലവിളിച്ചു പോയി ..!
തിരു ദൂതരുടെ വഫാത്തിന്റെ ശേഷം അന്നത്തേത് പോലെ മദീന കരഞ്ഞിട്ടില്ല .. പിന്നീടൊരിക്കലും ..!

ഇതാ വരൂ .. ഇവിടെ മറ്റൊരു മരണ രംഗം..!
ആരാണ് ശയ്യയിൽ ..?
അതെ .. സയ്യിദുനാ ബിലാൽ (റ) തന്നെ!
മുത്തു നബിയുടെ രോഗശയ്യ കണ്ട് "വാഹ് മുസ്വീബതാ ..! എന്റെ ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നെങ്കിൽ" എന്ന് കരഞ്ഞ അതേ ബിലാൽ ..!
അന്ന് ബിലാലിന്റെ ഭാര്യയ്ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ലത്രേ ..!
 "വാഹ് വൈലാ.. വേദനയേ ! എന്തൊരു പ്രയാസമാണ് " ! അവരോടു പൊട്ടിപ്പോയി..!
അത് കേട്ട ബിലാൽ ..!
 "വാഹ് ഫറഹാ.. എന്തോരാനന്ദം!"
 "ഇന്നാണ് ലിഖാ'! എന്റെ ഹബീബിനെയും കൂട്ടുകാരെയും കണ്ടു മുട്ടുന്ന ദിവസം!"

നോക്കൂ ..! തിരുനബിയുടെ വേർപ്പാടിന്റെ നാൾ പൊട്ടിപ്പൊട്ടി കരഞ്ഞ ബിലാലിന് സ്വന്തം മരണത്തോടുള്ള നിലപാട് ശ്രദ്ധിക്കൂ ..!
എൻറെ ബിലാൽ .. അല്ല നമ്മുടെ ബിലാൽ ..!
നിങ്ങളുടെ സയ്യിദാണ് കടന്നു വരുന്നത് .. നിങ്ങൾ എഴുന്നേറ്റു നില്ക്കണമെന്ന് ദീൻ പഠിപ്പിച്ച അതേ ബിലാൽ (റ)!

Post a Comment

Previous Post Next Post